ഹിറ്റ്ലറിെൻറ പ്രണയവും അന്ത്യനിമിഷങ്ങളും..









അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍.

          ഒരു വ്യാഴവട്ടം ജര്‍മനിയെന്ന വന്‍ശക്‌തിയെ നിയന്ത്രിച്ച കരുത്തന്‍. യഹൂദന്മാര്‍ക്കു നേരെ നടത്തിയ ക്രൂരതയുടെ പേരില്‍ കുപ്രസിദ്ധിയും ആര്‍ജിച്ചു. 55 ലക്ഷത്തോളം ജൂതരെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസികള്‍ കൊലപ്പെടുത്തിയെന്നാണു കണക്ക്‌. എന്നാല്‍ ഈ വിശേഷങ്ങളെല്ലാം തകര്‍ന്നു വീണ അവസാന നിമിഷങ്ങളില്‍ ഹിറ്റ്‌ലര്‍ ഏറെ മാറി. 14 വര്‍ഷത്തോളം കാമുകിയായിരുന്ന ഈവാ ബ്രൗണിനെ ജീവിതപങ്കാളിയാക്കാന്‍ തീരുമാനമെടുത്തതും ജീവിതം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ്‌. 1945 ഏപ്രില്‍ 30 നു ബെര്‍ലിനിലെ ഒരു ബങ്കറിലായിരുന്നു ഹിറ്റ്‌ലറിന്റെ അവസാനം. ഹിറ്റ്‌ലര്‍ സ്വയം നിറയൊഴിച്ചും ഈ സയനേഡ്‌ കഴിച്ചും ജീവനൊടുക്കിയെന്നാണു ചരിത്രം. പടയോട്ടങ്ങള്‍ക്കൊടുവില്‍ ജീവിതത്തിന്റെ അവസാനി നിമിഷങ്ങള്‍ ഹിറ്റ്‌ലറും ഈവയും ചെലവിട്ടത്‌ ഇങ്ങനെ.

 
          ലോകത്തെ വിറപ്പിച്ച ഏകാധിപതി, യഹൂദരോടുള്ള കൊടുംക്രൂരതകള്‍ക്കു പിന്നിലെ വ്യക്‌തിത്വം. കരുത്തനായിരുന്ന കാലത്ത്‌ ഹിറ്റ്‌ലര്‍ ഇവയൊക്കെയായിരുന്നു. എന്നാല്‍ മരണം അടുത്തെത്തിയപ്പോള്‍ പദവികളുടെ മഹത്വമൊഴിഞ്ഞു സാധാരണക്കാരനായി അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ മാറി. അവസാന ആറു മണിക്കൂറിനുള്ളില്‍ ഏറെ കാര്യങ്ങള്‍ അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നു. സ്വന്തം വിവാഹവും സംസ്‌കാരവുമെല്ലാം. ഒരു സാധാരണക്കാരനു ലഭിക്കുന്ന വിവാഹ ആഘോഷം പോലും ഹിറ്റ്‌ലറിനു ലഭിച്ചില്ല, ശവസംസ്‌കാരവും. മരണം അടുത്തെത്തിയപ്പോള്‍ പ്രത്യേക ബങ്കറിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

          10 അടി കനമുള്ള കോണ്‍ക്രിറ്റ്‌ മേല്‍ക്കൂരയാണ്‌ അതിനുള്ളത്‌. ചെറിയ ആശുപത്രി, സെക്രട്ടറിമാര്‍ക്കും മറ്റ്‌ ഉദ്യോഗസ്‌ഥര്‍ക്കുമുള്ള മുറികള്‍ ഇവയടങ്ങിയത്‌. ജനുവരിയിലാണു ഹിറ്റ ഈവ അവിടെ എത്തിയത്‌. ബങ്കര്‍ തയാറാക്കിയ ആല്‍ബര്‍ട്ട്‌ സ്‌പീര്‍ പതിവിന്‌ വിപരീതമായ ആഡംബരങ്ങള്‍ ഈവയ്‌ക്ക് അനുവദിച്ചിരുന്നു. ഡ്രസിങ്‌ ടേബിള്‍, കസേര, അലമാര, കിടക്ക, സോഫ... പിന്നെ നിലത്തുവിരിച്ച പരവതാനി. ഫര്‍ണിച്ചറുകള്‍ക്കു വെള്ളിനിറവും പൂശിയിരുന്നു. ബങ്കറിനു മുകളില്‍ അപ്പോള്‍ റഷ്യന്‍ പടയോട്ടം തുടങ്ങിയിരുന്നു. സ്‌ഫോടങ്ങളുടെയും നിലവിളികളുടെയും ശബ്‌ദമായിരുന്നു എവിടെയും. സഹോദരി ഗ്രേറ്റ്‌ല്‍ വിധവയായിട്ട്‌ നിമിഷങ്ങളേ ആയിരുന്നുള്ളു. വിശ്വാസ വഞ്ചനയ്‌ക്ക് അവരുടെ ഭര്‍ത്താവ്‌ ഹെര്‍മാന്‍ ഫെഗലീനു വധശിക്ഷ നല്‍കിയതും ഹിറ്റ്‌ലറായിരുന്നു. ഹെര്‍മാനു മാപ്പ്‌ നല്‍കണമെന്ന ഈവയുടെ അപേക്ഷയും നിരരസിക്കപ്പെട്ടിരുന്നു.
1945 ഏപ്രില്‍ 29 ഉച്ചയ്‌ക്ക് 12.01
ഭൂനിരപ്പില്‍നിന്ന്‌ 30 അടി താഴ്‌ചയിലുള്ള ബങ്കറില്‍ ഈവ ബ്രൗണ്‍ വിവാഹത്തിനു തയാറെടുക്കുകയാണ്‌. ഹിറ്റ്‌ലറിനു മേക്കപ്പ്‌ ഇഷ്‌ടമില്ലാത്തതിനാല്‍ സൂക്ഷിച്ചായിരുന്നു ആ ഒരുക്കം. പട്ടില്‍ തീര്‍ത്ത വിവാഹ വസ്‌ത്രം, കറുത്ത പാദരക്ഷ, നെക്കലേസ്‌് വജ്രം പതിപ്പിച്ച വാച്ച്‌... 14 വര്‍ഷം നീണ്ട രഹസ്യ പ്രണയം വിവാഹത്തിലേക്കു നീങ്ങുകയാണ്‌.
രാത്രി 12.10

          ബങ്കറിനുള്ള കോണ്‍ഫറന്‍സ്‌ മുറിയിലേക്ക്‌ ഹിറ്റ്‌ലര്‍ കടന്നുവന്നു. അവശേഷിക്കുന്ന രണ്ട്‌ സെക്രട്ടറിമാരിലൊരാളായ ട്രൗഡി ജന്‍ജ്‌ ആണ്‌ അവിടെ ഉണ്ടായിരുന്നത്‌. യുദ്ധത്തില്‍ മരിച്ച ജനറല്‍മാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും പകരക്കാരെ നിയമിക്കുന്നതിന്റെ തിരക്കിലായിരുന്നു ഹിറ്റ്‌ലര്‍. ഇതിനിടെ അപ്രതീക്ഷിതമായിരുന്നു ആ അറിയിപ്പ്‌ കടന്നുവന്നത്‌. ഞാനും എന്റെ ഭാര്യയും കീഴങ്ങലിന്റെ അപമാനം മറികടക്കാന്‍ ജീവനൊടുക്കുന്നു. ഞങ്ങളുടെ മൃതദേഹം വേഗം ദഹിപ്പിക്കണം. മഹാരഥന്മാരെ സ്‌ത്രീകള്‍ വഴിതെറ്റിക്കുമെന്നു ഭയന്ന ഹിറ്റ്‌ലറാണ്‌ അവസാന നിമിഷം വിവാഹം പ്രഖ്യാപിക്കുന്നത്‌. ട്രൗഡിയില്‍ അമ്പരപ്പ്‌ വിട്ടുമാറിയില്ല.
വൈകാതെ കോണ്‍ഫറന്‍സ്‌ മുറിയില്‍ വിവാഹവേദി ഒരുങ്ങി. അഞ്ചു കസേരകള്‍, ഒരു മേശ ഏകാധിപതിയുടെ വിവാഹ സ്‌ഥലത്ത്‌ ഇത്ര ആഡംബരം മാത്രം. വിവാഹം രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റും.

12.15
          ഗുരുതരമായ പരുക്ക്‌ മറികടന്നും ഹിറ്റ്‌ലറിനെ കാണാന്‍ റോബര്‍ട്ട്‌ റിറ്റര്‍ എത്തി. മണിക്കൂറുകള്‍ക്കു മുമ്പാണു അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം റഷ്യയുടെ ആക്രമണത്തിന്‌ ഇരയായത്‌. ലുഫ്‌താഫെയുടെ തലവനായി അദ്ദേഹത്തെ നിയമിക്കാന്‍ വൈകിയില്ല. റഷ്യന്‍ ആക്രമണം തടയാനുള്ള ലുഫ്‌താഫെ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ്‌ അദ്ദേഹത്തിനു സ്‌ഥാനക്കയറ്റം ലഭിക്കാന്‍ കാരണം. ആദ്യ ദൗത്യമായി വ്യോമമാര്‍ഗത്തില്‍ തിരിച്ചടി നല്‍കാനും ഈവ സഹോദരി ഗ്രേറ്റ്‌ലിനു എഴുതിയ കത്ത്‌ കൈമാറാനും നിര്‍ദേശം. ഭര്‍ത്താവിനെക്കുറിച്ച്‌ ഈ കത്തില്‍ പരാമര്‍ശം ഒന്നുമില്ലായിരുന്നു. (ദിവസങ്ങള്‍ക്കുശേഷം ഗ്രേറ്റ്‌ലിനു ജനിച്ച കുഞ്ഞിനു ഈവ എന്നു പേരിട്ടു. 1971 ല്‍ ഇവര്‍ തന്റെ കാമുകന്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ജീവനൊടുക്കി). ഈവയെ ഒരുക്കാനുള്ള ചുമതല ഹിറ്റ്‌ലറുടെ വിശ്വസ്‌തന്‍ ജോസഫ്‌ ഗോബ്ബെലിന്റെ ഭാര്യ മാഗ്‌ദായ്‌ക്കായിരുന്നു. ഒന്നാം നമ്പര്‍ ബാഡ്‌ജ് ധരിപ്പിച്ചാണ്‌ അവര്‍ ഈവയെ ഒരുക്കിയത്‌.
മറുവശത്ത്‌ ഹിറ്റ്‌ലര്‍ സംസ്‌കാരത്തിനുള്ള ഒരുക്കം നടത്തുകയായിരുന്നു. തങ്ങളെ പൊതിയാനുള്ള ബ്ലാങ്കറ്റും കത്തിക്കാന്‍ ആവശ്യമായ പെട്രോളും കരുതാന്‍ അദ്ദേഹം സഹായിയായ ലിന്‍ഗേയ്‌ക്കു നിര്‍ദേശം നല്‍കുന്നു. 'ഞാന്‍ സ്വയം വെടിവയ്‌ക്കാന്‍ പോകുകയാണ്‌. ഈവയും മരണത്തിനു കീഴടങ്ങും. ഞങ്ങളുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞു പൂന്തോട്ടത്തിലെത്തിച്ചു പെട്രോള്‍ ഒഴിച്ചു കത്തിക്കണം'- അദ്ദേഹം നിര്‍ദേശം നല്‍കി.

12.45: സംസ്‌കാരത്തിനായി 200 ലിറ്റര്‍ പെട്രോള്‍ എത്തിക്കാന്‍ ഹിറ്റ്‌ലറുടെ ഡ്രൈവര്‍ എറിക്‌ കെംകയ്‌ക്കു നിര്‍ദേശം. ബങ്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാറുകളില്‍നിന്നാണു പെട്രോള്‍ കണ്ടത്തിയത്‌.

1.00: ഹിറ്റ്‌ലറും ഈവയും കൈകോര്‍ത്ത്‌ വിവാഹ വേദിയിലേക്ക്‌. ഹിറ്റ്‌ലര്‍ പതിവ്‌ വേഷത്തില്‍ തന്നെയായിരുന്നു. മജിസ്‌ട്രേറ്റ്‌ വാല്‍തര്‍ വാഗ്നര്‍ ഇരുവരെയും സ്വീകരിച്ചു. വിവാഹ മോതിരങ്ങള്‍ കൈമാറുന്ന ചടങ്ങായിരുന്നു അടുത്തത്‌. തിടുക്കത്തിനിടെ ഇരുവര്‍ക്കും യോജിച്ച മോതിരങ്ങളല്ല ഒരുക്കിയിരുന്നത്‌. മജിസ്‌ട്രേറ്റിന്റെ അംഗീകാരത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വിവാഹച്ചടങ്ങ്‌ പൂര്‍ത്തിയായി. സാക്ഷികളായി ഹിറ്റ്‌ലറുടെ പ്രൈവറ്റ്‌ സെക്രട്ടറി, ഗേറ്റ്‌കീപ്പര്‍, ബങ്കറിലെ ഏതാനും ജീവനക്കാര്‍ എന്നിവര്‍ മാത്രം.

1.30: നാസി നേതാക്കള്‍ക്കൊപ്പം വിവാഹ സല്‍ക്കാരം. ഹംഗേറിയന്‍ വൈനായിരുന്നു ഹിറ്റ്‌ലര്‍ തെരഞ്ഞെടുത്തത്‌. ഈവ ഷാംമ്പെയ്‌നും. ഹിറ്റ്‌ലര്‍ വീണ്ടും ഭരണത്തിരക്കിലേക്ക്‌.

4.15: ഹിറ്റ്‌ലറിന്റെ വില്‍പത്രത്തിന്റെ അവസാന മിനിക്കുപണികള്‍ പൂര്‍ത്തിയായി. പുതിയ സര്‍ക്കാരിനെ നയിക്കാനില്ലെന്നു ജോസഫ്‌ ഗേബ്ബേല്‍. ഹിറ്റ്‌ലര്‍ക്കൊപ്പം മരിക്കാനുള്ള താല്‍പര്യം അദ്ദേഹം അറിയിക്കുന്നു.

5.00: ഹിറ്റ്‌ലര്‍ തന്റെ കിടപ്പ്‌ മുറിയിലേക്ക്‌ പോകുന്നു. ഈവ അവരുടെ പഴയ മുറിയില്‍ കാത്തിരിക്കുന്നു. റഷ്യന്‍ സേന ബങ്കറിനടുത്തേക്ക്‌ എത്തുന്നതായി അറിയിപ്പ്‌.

വൈകിട്ട്‌ 6.00: റഷ്യന്‍ സൈന്യം ബങ്കറിനു തൊട്ടടുത്ത്‌. മുതിര്‍ന്ന ഓഫീസര്‍ എവാള്‍ഡ്‌ ലിന്‍ഡ്‌ലോഫ്‌ മണ്‍വെട്ടിയുമായി ബങ്കറിനു പുറത്തുള്ള പൂന്തോട്ടത്തിലേക്ക്‌. അവിടെ നേരത്തെ തീര്‍ത്ത കുഴിമാടം തകര്‍ന്ന നിലയില്‍. പുതിയ കുഴിമാടം തീര്‍ക്കുന്നു. പൊള്ളലേറ്റ പാടുകളും മുറിവുകളും നിറഞ്ഞ ഹിറ്റ്‌ലറുടെയും ഈവയുടെയും മൃതദേഹങ്ങള്‍ അതിനുള്ളില്‍ അടക്കുന്നു.

6.30: വെടിയൊച്ചകളും ഗ്രനേഡ്‌ ആക്രമണവും ശക്‌തമാകുന്നു. മൃതദേഹങ്ങള്‍ക്കു മുകളിലൂടെ റഷ്യന്‍ മുന്നേറ്റം.

7.30: ജോസഫ്‌ ഗേബ്ബേലിന്റെ ഭാര്യ മാഗ്‌ദാ തങ്ങളുടെ ആറു മക്കളെ ഉറക്കിക്കിടത്തുന്നു. തുടര്‍ന്നു ഭര്‍ത്താവുമൊത്ത്‌ പൂന്തോട്ടത്തിലേക്ക്‌. സയനേഡ്‌ കഴിച്ച്‌ ഇരുവരും ജീവനൊടുക്കുന്നു.

8.00: ഹിറ്റ്‌ലര്‍ മരിച്ചതറിയാതെ ബങ്കറിനുള്ളില്‍ അദ്ദേഹത്തിനായി അത്താഴം ഒരുക്കുന്നു. ബങ്കറിനുള്ളിലേക്കു റഷ്യന്‍ സൈനികര്‍ പ്രവേശിക്കുന്നു.

10.00: ബങ്കറില്‍ ജീവനോടെ അവശേഷിച്ചവര്‍ കീഴടങ്ങുന്നു.

മേയ്‌ 1 രാത്രി 10.30: ഹിറ്റ്‌ലറുടെ മരണം ഹാംബര്‍ഗ്‌ റേഡിയോ പുറത്തുവിടുന്നു. ഒരാഴ്‌ചയ്‌ക്കുശേഷം ഹിറ്റ്‌ലറുടെയും ഈവയുടെയും മൃതദേഹാവശിഷ്‌ടങ്ങള്‍ പൂന്തോട്ടത്തില്‍നിന്നു കണ്ടെടുത്തു.

ജൂലൈ 16: ഹിറ്റ്‌ലറുടെ മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി വിന്‍സ്‌റ്റണ്‍ ചര്‍ച്ചില്‍ എത്തുന്നു. ചുറ്റും കൂടിനിന്നവര്‍ക്കു മുന്നില്‍ വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടുന്നു. ഒരു വാക്കും കൂടി. നാം ഈ യുദ്ധത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഇതേ പോലെ ബങ്കറിനുള്ളില്‍ ആകുമായിരുന്നു.
(ഹിറ്റ്‌ലര്‍സ്‌ ലാസ്‌റ്റ് ഡേ മിനിറ്റ്‌ ബൈ മിനിറ്റ്‌ എന്ന പുസ്‌തകത്തില്‍നിന്ന്‌. )







Comments